Wednesday, April 06, 2011

ഒരു കടല്‍ രഹസ്യം

ഒരിക്കല്‍ ഒരു മുക്കുവന്‍ വല വീശിയപ്പോള്‍ ഒരു മത്സ്യകന്യകയെ കിട്ടി. ചുറ്റും പിടയുന്ന കുഞ്ഞുമത്സ്യങ്ങളെ കണ്ട് പകച്ച് അവള്‍ മുക്കുവനോട് യാചിച്ചു."ഞാന്‍ കടല്‍ കൊട്ടാരത്തിലെ രാജകുമാരിയാണ്. തോഴിമാരുമൊത്ത് കളിക്കാനിറങ്ങിയപ്പോള്‍ പവിഴദ്വീപില്‍ നിന്ന് വഴി തെറ്റിയതാണ്. എന്നെ വെറുതെ വിടണം." ചീഞ്ഞമീനിന്റെ ഗന്ധമുള്ള സാറാമ്മയേയും മക്കളേയും മാത്രം കണ്ടു ശീലിച്ച അയാള്‍ക്ക് പാതി മത്സ്യവും മറുപകുതി മനുഷ്യരൂപവുമുള്ള കടല്‍മണം പരത്തുന്ന ആ സുന്ദരി ഒരു കൗതുകമായി തോന്നി.
ഒന്നും ഉരിയാടാതെ തന്നെ നോക്കി നില്‍ക്കുന്ന മുക്കുവനോട് മത്സ്യകന്യക പറഞ്ഞു. "നിങ്ങള്‍ കരയിലെ രാജാക്കന്മാരാണ്. നിങ്ങളോട് പൊരുതി ജയിക്കാനുള്ള ശക്തി ഞങ്ങള്‍ക്കില്ല. ഞാന്‍ തോല്‍വി സമ്മതിച്ചിരിക്കുന്നു. എന്നെ വെറുതെ വിടണം. കടല്‍ കൊട്ടാരത്തിലെ വിലപിടിപ്പുള്ള കല്ലുകളും മുത്തുചിപ്പികളും ഞാന്‍ നിങ്ങള്‍ക്കു സമ്മാനിക്കാം. കരയിലെ രാജാവിന്റെ മുഖം തെളിഞ്ഞു. ആവശ്യപ്പെടേണ്ട പ്രതിഫലത്തെ കുറിച്ച് ഗാഢമായി ആലോചിച്ചു.
മത്സ്യസുന്ദരിയെ കടലിലേക്ക് പറഞ്ഞു വിടുമ്പോള്‍ അയാള്‍ ഉത്കണ്ഠാകുലനായിരുന്നു. അയാളുടെ ഭയപ്പാടുകള്‍ക്ക് വിരാമമിട്ട് ആവശ്യപ്പെട്ടയത്രയും പവിഴക്കല്ലുകളുമായി അവള്‍ തിരിച്ചെത്തി. എണ്ണമറ്റ പവിഴങ്ങള്‍ക്കൊപ്പം മുക്കുവന്‍ ആവശ്യപ്പെടാതെ തന്നെ ഒരു ശംഖും അവള്‍ അയാള്‍ക്ക് കൈമാറി. സംശയാലുവായ കരയിലെ രാജാവിനോട് അവള്‍ പറഞ്ഞു. " ഈ ശംഖിനകത്ത് ഒരു കടല്‍ ഉറങ്ങുന്നുണ്ട്. അതിനെ ഉണര്‍ത്തരുത്."
പവിഴക്കല്ലുുകള്‍ എണ്ണി മതിവരാതെ നിന്ന മുക്കുവന്‍ അവള്‍ പറഞ്ഞത് ശ്രദ്ധ വച്ചില്ല. മത്സ്യകന്യക യാത്ര പറയാന്‍ തുടങ്ങിയപ്പോള്‍ മുക്കുവന്‍ ചോദിച്ചു. " ഈ പവിഴങ്ങളത്രയും തീരുമ്പോള്‍ ഞാനെന്തു ചെയ്യും? മത്സ്യസുന്ദരി പറഞ്ഞു."കടലിന്റെ മദ്ധ്യത്തില്‍ വന്നു വിളിച്ചാല്‍ മതി. നിങ്ങളാവശ്യപ്പെടുന്നത് എന്തും ഞാന്‍ കൊണ്ടു വന്നു തരാം. " ആ ണറുപടിയില്‍ അയാള്‍ തൃപ്തനായി.

*******
ദിവസങ്ങള്‍ കടന്നു പോയി. ഇപ്പോള്‍ സാറാമ്മക്ക് മീന്‍മണമില്ല. വിലപിടിപ്പുള്ള പെര്‍ഫ്യൂമുകള്‍ കണ്ണാടിക്കു മുന്നില്‍ സ്ഥലം പിടിച്ചു. കുടിലു നിന്നിടത്ത് കൊട്ടാരമുയര്‍ന്നു. പണ്ടുകാലത്ത് മീന്‍വേട്ടക്ക് ഉപയോഗിച്ചിരുന്ന വാഹനമെന്ന് അടിക്കുറിപ്പിട്ട് അയാളുടെ പഴയ തോണി സ്വീകരണണുറിയിലെ ഷോകേസിനകത്ത് സ്ഥാപിച്ചു. രണ്ട് മൂന്ന് അലങ്കാരമത്സ്യങ്ങളെയിട്ട് കടലിനു സമാന്തരമായി വീടിനുമുന്നില്‍ ഒരു അക്വേറിയമുണ്ടാക്കി. അയാള്‍ യഥാര്‍ത്ഥത്തില്‍ കരയിലെ രാജാവായിത്തീരുകയായിരുന്നു.

*******
കടല്‍ക്കൊട്ടാരത്തിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ ഒന്നെന്നായി കാണാതായി. കടല്‍രാജാവും റാണിയും കടലമ്മയുടെ അടിത്തുപോയി പ്രശ്നം വപ്പിച്ചു. കരയിലെ രാജകെട്ടാരത്തില്‍ കുമിഞ്ഞു കൂടുന്ന കടല്‍സ്വത്ത് പ്രശ്നത്തില്‍ തെളിഞ്ഞു വന്നു. കടല്‍ക്കൊട്ടാരത്തിന്റെ അടിത്തട്ട് ഇളകാന്‍ തുടങ്ങി.

******
അളവില്ലാത്ത കടല്‍സ്വത്ത് കൈവന്നിട്ടും മുക്കുവന്‍ കടല്‍മദ്ധ്യത്തില്‍ പോയി പലതും ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഒരു ദിവസം അയാള്‍ മത്സ്യകന്യകയോട് ആവശ്യപ്പെട്ടത് കടല്‍കൊട്ടാരത്തിനടിത്തട്ടിലെ നിലവറക്കകത്തുള്ള കടല്‍രഹസ്യമായിരുന്നു. അനന്തമായ കടലിന്റെ മറുകരയെക്കുറിച്ചും അസ്തമിച്ച സൂര്യനെ ഒരു രാത്രിമുഴുവന്‍ അതിന്റെ ശോഭകെടാതെ കാത്തുവക്കുന്ന കടല്‍പ്പുറ്റിനെ കുറിച്ചും അരയത്തി പിഴച്ചതറിയാത്ത അരയനെ കൊണ്ടു പോകുന്ന നിഗൂഢദ്വീപുകളെ കുറിച്ചുമുള്ള രഹസ്യമടങ്ങിയ കടല്‍രഹസ്യങ്ങളുടെ ചെപ്പ് നഷ്ടപ്പെടുന്ന നിമിഷം കടലിന്റെ അടിത്തട്ട് ഇളകി പിളരാന്‍ തുടങ്ങുമെന്നും ഭൂമിയെ മുഴുവന്‍ അത് പ്രളയത്തിനടിയിലാക്കുമെന്നും മത്സ്യസുന്ദരി പറഞ്ഞു.
കരയുടേയും കടലിന്റേയും അടിത്തട്ടിലെ അമൂല്യവസ്തുക്കളെല്ലാം വെട്ടിപ്പിടിച്ച കരയിലെ രാജാവ് തന്റെ ആവശ്യത്തില്‍ ഉറച്ചുനിന്നു. കടല്‍ രഹസ്യം കൊണ്ടുവരാന്‍ പോയ കടല്‍രാജകുമാരിയെ കാത്ത് അജയ്യനായി അയാള്‍ നിന്നു.

******
രാത്രിയില്‍ എന്തോ ശബ്ദും കേട്ട് ഞെട്ടിയുണര്‍ന്ന മുക്കുവന്‍ ചുറ്റും നോക്കി. മ്ത്സ്യസുന്ദരി കൊടുത്ത ശംഖ് എടുത്ത് ചെവിയോടു ചേര്‍ത്തു വച്ചു. ഇരമ്പുന്ന കടലിന്റെ ഭീതി ജനിപ്പിക്കുന്ന ഒച്ച. അത് ഉയര്‍ന്നു വരുന്നതായി അയാള്‍ക്ക് തോന്നി. കടല്‍ ഉണര്‍ന്നു കഴിഞ്ഞു. കടല്‍രഹസ്യം ചോര്‍ന്നിരിക്കുന്നു. അടിത്തട്ട് പിളര്‍ന്ന് സംഹാരരൂപം പൂണ്ട് ആകാശത്തോളം പൊക്കത്തില്‍ ഉയര്‍ന്നുവന്ന തിരമാലകളെ തടുക്കാന്‍ കരയിലെ രാജാവിന് കഴിയുമായിരുന്നില്ല.

4 comments:

മുരളീധരന്‍ വി പി said...

Oru Ugran Tsunami
Murali

Jishin A V said...

നല്ല കഥ

അനുപമ said...

നല്ല കഥയാണ് :)

നന്ദന.ആര്‍ said...

എനിക്കിഷ്ടായി കഥ....നന്നായിട്ടുണ്ട്....