Tuesday, April 22, 2008

ആലാഹയുടെ പെണ്‍മക്കള്‍

ഒരുദേശത്തിന്റെ ആത്മാവിഷ്‌കാരം എന്നാണെനിക്കാദ്യം ഓര്‍മ്മവരുന്നത്‌. മലയാളത്തില്‍ ഒരു ചെറിയ പ്രദേശത്തന്റെ സംസ്‌കാരത്തേയും ഭാഷയേയും ഇത്രയധികം ആഴത്തില്‍ സ്‌പര്‍ശിച്ച കൃതികളധികമൊന്നും കാണുകയില്ല. കോക്കാഞ്ചിറ എന്ന കൊച്ചു പ്രദേശത്തിലെ ജനതയുടെ ആവിഷ്‌കാരമാണ്‌ ഈ നോവല്‍.

ആനി ക്ലാസില്‍വെച്ച്‌ പരിഹാസപാത്രമാകുന്നത്‌ അവളുടെ ദേശത്തിന്റെ പേരിലാണ്‌. അലഞ്ഞുനടക്കുന്ന തോട്ടികളുടേയും ഇറച്ചിവെട്ടുകാരുടേയും നാറുന്ന മണം പരത്തുന്ന ദേശമാണ്‌ കോക്കാഞ്ചിറ. ആദ്യം അവിടം ഒരു ശ്‌മശാനമായിരുന്നു. രചയിതാവ്‌ കോക്കാഞ്ചിരയുടെ ചരിത്രം പറയുന്നത്‌ പലരീതിയിലാണ്‌. ആനി എന്ന കേന്ദ്ര കഥാപാത്രത്തിലൂടെയാണ്‌ ഈ ചരിത്രം നാം വായിച്ചറിയുന്നത്‌. ശ്‌മശാനഭൂമിയായിരുന്ന കോക്കാഞ്ചിറയുടെ തറ കുഴിച്ചു നോക്കിയാല്‍ ചരിത്രം കാണാനാവും. ആ പഴയകാലത്തെ ജനതയുടെ സ്വപ്‌നങ്ങളും മോഹങ്ങളും ചിന്തകളും ഉറങ്ങുന്നത്‌ ഈ മണ്ണിലാണ്‌. ഇത്‌ ആനിയുടെ മനസ്സിലുദിച്ച കഥ. എന്നാല്‍ ആനിയുടെ അമ്മാമ്മ പറഞ്ഞ കഥ ഇതല്ല. ശ്‌മശാനഭൂമിയായതിനാല്‍ നട്ടുച്ചക്കും അര്‍ദ്ധരാത്രിയിലും അതലഞ്ഞു തിരിയുന്ന ഭൂതപ്രേതങ്ങളുടെ ആവാസകേന്ദ്രമായിരുന്ന ഗോസായിക്കുന്നിനു മുകളിലാണ്‌ ഇന്നത്തെ കോക്കാഞ്ചിറ. എന്നാല്‍ കോക്കാഞ്ചിറയുടെ ചരിത്രത്തില്‍ തൃശ്ശൂരങ്ങാടിയുടെ വിസര്‍ജ്ജ്യ വസ്‌തുക്കള്‍ വരെ നിര്‍മ്മാര്‍ജ്ജനം ചെയ്‌തിരുന്ന തോട്ടികളും കോഴിയേയും ആടിനേയും കൊന്ന്‌ ഇറച്ചി വിറ്റിരുന്ന ഇറച്ചി വെട്ടുകാരും ഉണ്ട്‌്‌. അതു പോലെ ശരീരം വില്‍ക്കുന്നവര്‍ ,ദല്ലാളന്മാര്‍, കള്ളന്മാര്‍ , ചാരായം വാറ്റുകാര്‍ ഇങ്ങനെ നഗരം പുറന്തള്ളിയവരെല്ലാം കോക്കാഞ്ചിറയുടെ ചരിത്രത്തില്‍ സ്ഥാനം നേടി. അങ്ങനെ സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗത്തിന്റെ ആശ്വാസവും സാന്ത്വനവുമായിത്തീര്‍ന്നു കോക്കാഞ്ചിറ.

സാറാജോസഫിന്റെ കഥകളിലെല്ലാം അവര്‍ പുറത്തു കൊണ്ടു വരാന്‍ ശ്രമിക്കുന്ന സ്‌ത്രീത്വത്തിന്റെ പ്രശ്‌നങ്ങളെ അവര്‍ ഈ നോവലിലും സൂചിപ്പിക്കുന്നുണ്ട്‌. ആനി കിടന്നുറങ്ങുമ്പോള്‍ അവളുടെ അമ്മ തുടക്ക്‌ നുള്ളിക്കൊണ്ട്‌ കമ്മീസ്‌ എറക്കിടറീ എന്ന്‌ പറയുന്ന ഒരു സന്ദര്‍ഭമുണ്ട്‌. അപ്പോള്‍ ആനി മനസ്സി ല്‍ പറയുന്നതിങ്ങനെയാണ്‌. ഒരില അനങ്ങിയാല്‍ പെണ്‍കുട്ടികള്‍ അറിയണം. ദേഹത്തു നിന്ന്‌ ഉടുപ്പൊന്ന്‌ ഇറങ്ങിയാല്‍ അറിഞ്ഞ്‌ ശരിയാക്കണം. ഇതെല്ലാം വളരെ വിഷമം പിടിച്ചതാണ്‌. എന്നാല്‍ അമ്മ പറയുന്നത്‌ പെണ്‍കുട്ടികള്‍ ഇങ്ങനെ അന്തം വിട്ടുറങ്ങരുത്‌ എന്നാണ്‌. ഉറക്കത്തില്‍ പോലും ശാരീരികമായും മാനസികമായും സ്വാതന്ത്ര്യമില്ലാതെ ചില ചട്ടക്കൂടുകള്‍ക്കുള്ളില്‍ അടക്കപ്പെടുന്ന സ്‌ത്രീത്വത്തിന്റെ ഒരു മുഖം. സ്‌ത്രീധനപ്രശ്‌നങ്ങളേയും വിവാഹാനന്തര ജീവിതത്തിലെ സ്‌ത്രീയുടെ പ്രശ്‌നങ്ങളേയും പുറത്തു കൊണ്ടുവരാന്‍ കഥാകൃത്ത്‌ നോവലിന്റെ വിവിധ ഭാഗങ്ങള്‍ പ്രയോജനപ്പെടുത്തുന്നു.

ഒരു സമൂഹത്തിന്റെ ആശ്വാസമായ കോക്കാഞ്ചിറക്ക്‌ വന്ന മാറ്റം മനുഷ്യസമൂഹത്തിന്റെ മാറ്റമാണ്‌. നന്മ നിറഞ്ഞ കോക്കാഞ്ചിറയിലേക്കും നഗരാസൂത്രണത്തിന്റെ കറുത്ത നിഴല്‍ പരന്നപ്പോള്‍ കാക്കാഞ്ചിറ നശിച്ചു. പരസ്‌പരം തുറന്ന വേലിക്കപ്പുറം സൗഹൃദബന്ധം പുലര്‍ത്തിയിരുന്നവര്‍ വന്‍മതിലുകള്‍ പണി ചെയ്‌ത്‌ കുപ്പിച്ചില്ല്‌ തറച്ചു വച്ചു. ഇത്‌ കാണുമ്പോള്‍ ആനിയുടെ കാലില്‍ ഒരു കുപ്പിച്ചില്ല്‌ കയറിയതായി അനുഭവപ്പെട്ടു എന്ന്‌ കഥാകൃത്ത്‌ പറയുന്നു.

ഉള്ളില്‍ നന്മയുള്ള കാക്കാഞ്ചിറയിലെ പതിനാലുപേരടങ്ങുന്ന തെമ്മാടികളുടെ സംഘടനയായിരുന്നു കേഡി. എന്നാല്‍ നഗരാസൂത്രണത്തിന്റെ വരവോടെ അവരേക്കാള്‍ വലിയ തെമ്മാടികള്‍ നാട്‌ ഭരിക്കാനും പിടിച്ചടക്കാനുമൊക്കെ തുടങ്ങിയപ്പോള്‍ ആ പാവങ്ങള്‍ക്ക്‌ താനെ പില്‍മാറേണ്ടി വന്നു. അവരുടെ നാശം ആ നാടിന്റെ കൂടി നാശമായിരുന്നു. നഗരത്തിന്റ വേഗതയാര്‍ന്ന നിമിഷങ്ങളില്‍ കാക്കാഞ്ചിറ എന്ന പുണ്യഭൂമിയുടെ അടിവേരുകള്‍ മുറിക്കപ്പെട്ടു, സംസ്‌കാരത്തിലും ഭാഷയിലും വ്യതിയാനങ്ങള്‍ വന്നു. അങ്ങനെ നഗരമാകുന്ന നരകത്തിന്റെ മറ്റൊരു പ്രതീകമായി അത്‌ മാറി.

ഈ നോവലില്‍ പ്രത്യക്ഷപ്പെടുന്ന ചില കഥാപാത്രങ്ങള്‍ എന്നെ വളരെയധികം സ്വാധീനിച്ചു. ആനിയുടെ കുച്ചിപ്പാപ്പന്‍ എന്ന കഥാപാത്രം ഈ നോവലിനെ സംബന്ധിച്ചിടത്തോളം കോക്കാഞ്ചിറയുടെ അടിവേരുകളില്‍ പറ്റിപ്പിടിച്ച മണല്‍ത്തരികളിലൊന്നാണ്‌. അഥവാ നന്മ നിറഞ്ഞ, വീറും വാശിയുമുള്ള ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ വീരം കെട്ടടങ്ങിയ മുഖമാണ്‌. കഴിഞ്ഞുപോയ സുന്ദരവും ത്യാഗപൂര്‍ണവുമായ ഇന്നലെകള്‍ക്ക്‌ ശേഷം വന്ന അദ്ധ്വാനിക്കാത്ത ചര്‍ക്ക നെയ്യാത്ത രാജ്യസ്‌നേഹം പോയിട്ട്‌ പരസ്‌പരസ്‌നേഹം പോലുമില്ലാത്ത ജനതയുമായി പൊരുത്തപ്പെടാനാവാതെ നില്‍ക്കുന്ന ക്ഷയരോഗി. ഒരാദര്‍ശ കഥാപാത്രം അഥവാ ഒരു കാലത്തിന്റെ പ്രതീകമായ കുട്ടിപ്പാപ്പന്റെ മരണത്തോടെ ആ പഴയ കാലം അവസാനിക്കുന്നു. അവിടെ ആനിയുടെ തലമുറ പുതിയ ഒരു കാലം നെയ്‌തെടുക്കുന്നു. കറുത്ത കുഞ്ഞാറം എന്ന കഥാപാത്രവും വളരെ ശ്രദ്ധയാകര്‍ഷിച്ച ഒന്നാണ്‌. കറുത്ത കുഞ്ഞാറവും വെളുത്ത കുഞ്ഞാറവും കോക്കാഞ്ചിറയിലെ പലിശക്കാരാണ്‌. വെളുത്ത കുഞ്ഞാറം രൂപം കൊണ്ട്‌ സുന്ദരിയാണ്‌. എന്നാല്‍ അവള്‍ ആളെ പറ്റിച്ച്‌ പലിശ വാങ്ങിക്കുന്നവളാണ്‌. രൂപസൗന്ദര്യം തീരെയില്ലാത്ത കറുത്തകുഞ്ഞാറം നല്ലവളാണ്‌. എന്നാല്‍ ബാഹ്യസൗന്ദര്യത്തില്‍ കണ്ണുമഞ്ഞളിച്ച ജനത പലിശ വാങ്ങിക്കുന്നത്‌ വെളുത്ത കുഞ്ഞാറത്തില്‍ നിന്നാണ്‌. നന്മയെ തിരിച്ചറിയാതെ ബാഹ്യഭംഗി മാത്രമുള്ള തിന്മയുടെ പിറകെ പോവുന്ന ജനതയുടെ ആവിഷ്‌കാരമാണ്‌ ഇവിടെ കാണുന്നത്‌. അതുപോലെ ചില പ്രയോഗങ്ങളെ കുറിച്ചും ശൈലികളെ ക്കുറിച്ചും എടുത്തു പറയേണ്ടതുണ്ട്‌‌. ആനിക്ക്‌ പറയാന്‍ പ്രയാസമുള്ളതും ബുദ്ധിമുട്ടുള്ളതുമായ മലയാള പദങ്ങളെ അവള്‍ ഒരു ടീച്ചറെപ്പോലെ പഠിപ്പിക്കുമായിരുന്നു. അര്‍ത്ഥം തീരെ പിടികിട്ടാതെ വന്നപ്പോള്‍ ഇത്യാദി,അഥുനാ,പൈദാഹം, അംശം എന്നീ നാലു വാക്കുകളെ ക്ലാസില്‍ നിന്നും പുറത്താക്കി അപ്പനേയും അമ്മയേയും വിളിച്ചു കൊണ്ടുവരാന്‍ പറയുന്ന ഒരു സന്ദര്‍ഭമുണ്ട്‌. ഇത്‌ രചയിതാവിനെ സംബന്ധിച്ചിടത്തോളം ബൃഹത്തായ ഒരു ഭാവനയാണ്‌.

ചില പ്രയോഗങ്ങളും രസകരമാണ്‌. "ആനിയുടെ വീടു മുഴുവന്‍ ഒരു പൊളിച്ച വായയായി",
"അരിശം കൊണ്ട്‌ ട്ട പോലെയായി".
ഇത്തരം ശൈലികളും ബൃഹത്തായ ഭാവനകളും സാറാജോസഫിന്‌ തന്റേതായൊരു വഴി തെളിയിക്കുന്നു.